District News
കോട്ടാങ്ങല്‍: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി നാളെ വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെ വിശുദ്ധ കുമ്പസാരം.
പെസഹാ വ്യാഴാഴ്ച മൂന്നിന് കാല്‍കഴുകല്‍ ശുശ്രൂഷയും തിരുക്കുര്ബാനയും വചന സന്ദേശവും. തുടര്‍ന്ന് ഒരു മണിക്കൂര്‍ പൊതുആരാധന ഉണ്ടാകും. രാത്രി 7.30ന് ഇടവകയിലെ ഭവനങ്ങളില്‍ കുടുംബനാഥന്മാരുടെ കാര്‍മികത്വത്തില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ.
ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് ആലപ്രക്കാട് പള്ളിയില്‍നിന്ന് ഇടവക ദേവാലയത്തിലേക്ക് കുരിശിന്റെ വഴി ആരംഭിക്കും. തുടര്‍ന്ന് വിവിധ കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ആരാധന. ഉച്ചയ്ക്ക് ഒന്നിന് കഞ്ഞിവിതരണം, രണ്ടു മുതല്‍ പൊതുആരാധന, മൂന്നിന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, വചന സന്ദേശം.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. പുതുതിരി, വെള്ളം വെഞ്ചരിപ്പ്, കുര്‍ബാന, പ്രസംഗം എന്നിവ നടക്കും.
ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ 2.30ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണം, കുര്‍ബാന, വചനസന്ദേശം എന്നിവ ഉണ്ടായിരിക്കും. തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. തോമസ് നല്ലക്കുറ്റ് മുഖ്യകാര്‍മികനും ഫാ. ജോബി തെക്കേടത്ത് സഹകാര്‍മികനും ആയിരിക്കും.
അടൂര്‍ സെന്റ് ജോണ്‍ ദി ക്രോസ് ദേവാലയത്തില്‍
അടൂര്‍: സെന്റ് ജോണ്‍ ദി ക്രോസ് ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ ഭാഗമായി നാളെ വൈകുന്നരം അഞ്ചിന് കുമ്പസാരം. പെസഹവ്യാഴം രാത്രി ഏഴിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന.
ദുഃഖവെള്ളി രാവിലെ 6.30ന് സംയുക്ത കുരിശിന്റെവഴി കരുവാറ്റ മാര്‍ സ്ലീവാ പള്ളിയില്‍നിന്ന് ആരംഭിച്ച് അടൂര്‍ തിരുഹൃദയ പള്ളിയില്‍ സമാപിക്കും. സെന്റ് ജോണ്‍ പള്ളിയില്‍ ഒമ്പതു മുതല്‍ രണ്ടുവരെ ദിവ്യകാരുണ്യ ആരാധന. രണ്ടിന് പൊതുആരാധന. മൂന്നിന് ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍. പീഡാനുഭവ വായന, കുരിശ് ആരാധന, കുരിശ് ചുംബനം, ദിവ്യകാരുണ്യ സ്വീകരണം.
ശനിയാഴ്ച രാത്രി പത്തിന് ഈസ്റ്റര്‍ ജാഗരണം, ശുശ്രൂഷകള്‍. ഞായറാഴ്ച രാവിലെ ഹോളിക്രോസ് ചാപ്പലില്‍ ഈസ്റ്റര്‍ കുര്‍ബാന
Kerala
കൊച്ചി: വിശുദ്ധ വാരത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ചുമതലകളിലും ക്രൈസ്തവ ഉദ്യോഗസ്ഥർക്ക് ഇളവ് അനുവദിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്കു നിവേദനം നൽകി.
ബിഎൽഒ, പോളിംഗ് ഓഫീസർ ജോലികളിൽ സേവനമനുഷ്ഠിക്കുന്നവരിൽ വലിയൊരുവിഭാഗം ക്രൈസ്തവ വിശ്വാസികളാണ്. ക്രൈസ്തവ ആരാധനാക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖവെള്ളിയും ഈസ്റ്ററും പ്രാർഥനയിലും ഉപവാസത്തിലും പങ്കുചേരേണ്ട ദിനങ്ങളാണ്. ഈ ദിവസങ്ങളിൽ പരിശീലനപരിപാടികളോ മറ്റു ഫീൽഡ് വർക്കുകളോ നിശ്ചയിക്കുന്നത് ഭരണഘടനയുടെ 25-ാം അനുഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.
ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ക്രൈസ്തവരായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ ആരാധനകളിൽ പങ്കുചേരാൻ സാധിക്കുന്ന വിധത്തിൽ സമയക്രമത്തിൽ ഇളവ് നൽകുകയോ ചെയ്യണമെന്നു സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ മോൺ. ജോസ് നവാസ് എന്നിവർ ആവശ്യപ്പെട്ടു.
NRI
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് തുടക്കമായി. രൂപതയുടെ നൂറിൽ പരം വരുന്ന കേന്ദ്രങ്ങളിൽ നടന്ന ഓശാന തിരുനാൾ ആഘോഷങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്ക് ചേർന്നത്.
NRI
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും വിശുദ്ധ വാര തിരുക്കർമങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
നൂറിൽ പരം കേന്ദ്രങ്ങളിൽ തിരുക്കർമങ്ങൾ നടക്കും. പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും.
Todays Story
പെസഹാ അപ്പം, കുരിശപ്പം, ഇൻറി അപ്പം എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്നതാണ് പെസഹാ ദിനത്തിൽ തയാറാക്കുന്ന അപ്പവും പാലും. വളരെ ചിട്ടവട്ടങ്ങളോടെയും അനുഷ്ഠാനങ്ങളോടെയും തയാറാക്കേണ്ടതാണ് പെസഹ അപ്പവും പാലും.
കലം, തവി തുടങ്ങിയ പുതിയ പാത്രങ്ങൾ അല്ലെങ്കിൽ അതിനായി മാത്രം ഉപയോഗിക്കുന്ന പാത്രങ്ങൾ, ഏറ്റവും ശുദ്ധമായ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് പ്രാർഥനാന്തരീക്ഷത്തിലാണ് ഇവ തയാറാക്കുന്നത്. നോമ്പുനോറ്റും വ്രതമെടുത്തുമാണ് പലരും അപ്പം തയാറാക്കാൻ ഒരുങ്ങുന്നത്.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രാദേശികമായി പല ചേരുവകളും ഉൾപ്പെടുത്തുമെങ്കിലും സാധാരണയായി തയാറാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്.
പെസഹ അപ്പം
ചേരുവകൾ:
തയാറാക്കുന്ന വിധം
1. അരിപ്പൊടി ഒരു വലിയ പാത്രത്തിൽ ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.
2. കുതിർത്ത ഉഴുന്ന് നന്നായി അരച്ച ശേഷം അരിപ്പൊടിയുമായി ചേർത്തു നന്നായി മിക്സ് ചെയ്യുക.
3. ചുവന്നുള്ളിയും വെളുത്തുള്ളിയും അരച്ച് അരിപ്പൊടിയുമായി ചേർക്കുക.
4. ചിരകിയ തേങ്ങായും ജീരകവും ഒരുമിച്ച് ഇതുമായി മിക്സ് ചെയ്യുക.
5. മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒരുമിച്ച് നന്നായി മിക്സ് ചെയ്യുക ,ആവശ്യമെങ്കിൽ ഉപ്പും ചേർക്കുക. സാധാരണയായി നമ്മൾ ഇഢലിക്ക് അരയ്ക്കുന്നതിനേക്കാൾ അല്പം കൂടി കുറഞ്ഞ മുറുക്കം മതിയാകും.
6. ഒരു രണ്ടു മണിക്കൂർ നേരം ബാറ്റെർ വയ്ക്കുക (പുളിപ്പിക്കരുത്).
7. ഒരു സ്റ്റീൽ പാത്രത്തിനുള്ളിൽ (റൗണ്ട് ആയ) വാഴയില, സിൽവർ ഫോയിൽ, സിലിക്കൺ പേപ്പർ, അഥവാ ബട്ടർ പേപ്പറോ ഇതിലൊന്ന് വയ്ക്കുക. (അപ്പം ഒട്ടിപ്പിടിക്കാതിരിക്കാൻ ഇതു സഹായിക്കും). അതിലേക്കു മിക്സ് ചെയ്ത മിശ്രിതം ഒഴിക്കുക
8. കുരിശോല മുറിച്ചു കുരിശാകൃതിയിൽ അപ്പത്തിന്റെ മുകളിൽ നടുക്ക് വയ്ക്കുക.
9. ഇഡ്ഡ്ലി കുക്കറിലോ അപ്പച്ചെമ്പിലോ വെള്ളം തിളപ്പിച്ച ശേഷം മിശ്രിതം ഉള്ള പാത്രം തട്ടിൽ ഇറക്കി വച്ച് പതിനഞ്ച് മിനിറ്റ് അടച്ചു വച്ചു വേവിക്കുക.
10. ബാക്കിയുള്ള മാവ് ഉപയോഗിച്ചു കുരിശു വയ്ക്കാത്ത സാധാരണ അപ്പം ഉണ്ടാക്കാം.
പെസഹാ പാൽ - ചേരുവകൾ
തയാറാക്കുന്ന വിധം
1. ശർക്കര ചീകി അരകപ്പ് വെള്ളത്തിൽ ചെറിയ തീയിൽ തിളപ്പിച്ച് അരിച്ചെടുക്കുക.
2.തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിൽ മാറ്റി വക്കുക (തേങ്ങാ പാൽ കിട്ടുന്നില്ല എങ്കിൽ കോക്കനട്ട് മിൽക്ക് പൌഡർ ഉപയോഗിക്കാം)
3. അരിച്ചെടുത്ത ശർക്കര പാനി അടുപ്പിൽ വച്ചു ചെറുതായി തിള വരുമ്പോൾ അതിലേക്കു തേങ്ങാപ്പാലും അരിച്ചു ചേർക്കുക. എന്നിട്ട് അടിക്കു പിടിക്കാത്ത വിധത്തിൽ നന്നായി ഇളക്കുക.
4. അരിപ്പൊടി കട്ട കെട്ടാതെ അൽപ്പം വെള്ളത്തിൽ ഒഴിച്ച് കലക്കി മാറ്റി വയ്ക്കുക.
5. ശർക്കരയും തേങ്ങാപ്പാലും ചേർന്ന പാനി നന്നായി തിളച്ചു വന്നതിനു ശേഷം തീ അൽപ്പം കുറച്ച് വച്ചതിനു ശേഷം വെള്ളത്തിൽ കലക്കി വച്ചിരിക്കുന്ന അരിപ്പൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു മുറുക്കം വരുത്തിയെടുക്കുക.
6. തീ കെടുത്തിയ ശേഷം ഇതിലേക്ക് ചുക്ക് , ജീരകം , ഏലക്ക പൊടിച്ചത് എന്നിവ ചേർക്കുക.
7. ചെറുതായി അരിഞ്ഞ ചെറുപഴം ലഭ്യമാണെങ്കിൽ ചേർക്കുന്നതും ഉചിതമാണ്.
അപ്പം മുറിക്കുന്നത്
പെസഹായുടെ പള്ളിയിലെ തിരുക്കർമങ്ങൾക്കു ശേഷം വീട്ടിൽ എത്തി കുടുംബ പ്രാർഥനകൾക്കു ശേഷം കുടുംബനാഥൻ ആണ് പെസഹാ അപ്പം മുറിച്ചു പാലിൽ മുക്കി കുടുംബാംഗങ്ങൾക്ക് നൽകുന്നത്.
നോന്പ് എടുത്തിരിക്കുന്നവരും കുടുംബാംഗങ്ങളുമാണ് കുരിശപ്പം മുറിച്ചുകഴിക്കുന്നത്. പുറത്തുള്ളവർക്കു നൽകുമ്പോൾ കുരിശു വയ്ക്കാതെ ഉണ്ടാക്കിയ സാധാരണ അപ്പമാണ് മുറിച്ചു പാലിനൊപ്പം നൽകുന്നത്.
NRI
കലിഫോര്‍ണിയ: യല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ വിശുദ്ധ വാര ശുശ്രൂഷകള്‍ കലിഫോര്‍ണിയയില്‍ നടക്കും. കലിഫോര്‍ണിയയിലെ സാക്രമെന്റോ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കുന്ന ഓശാന പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര് തീത്തോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും.
സാന്‍ഫ്രാന്‍സിസ്കോ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും നടക്കുന്ന പെസഹ പെരുന്നാളിനും തിരുമേനി നേതൃത്വം നല്‍കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുമേനി നേതൃത്വം നൽക്കും.
സാന്‍ഹോസെ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കും ഉയര്‍പ്പ് പെരുന്നാളിനും തിരുമേനി നേതൃത്വം നല്‍കും.
NRI
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേപ്പ് എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു.
വിശുദ്ധ വാരത്തിലെ തിരുക്കർമങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്. ഓശാന ഞായറാഴ്ചയായ മാർച്ച് 29ന് ഓശാനയുടെ തിരുക്കർമങ്ങൾ രാവിലെ 10ന് മലയാളത്തിലും വൈകുന്നേരം നാലിന് ഇംഗ്ലീഷിലും നടത്തപ്പെടുന്നു.
കൂടാതെ രാവിലെ എട്ടിന് വൈകുന്നേരം 5.30നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ രണ്ടിന് പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6.30ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകുന്നേരം കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും.
ഏപ്രിൽ നാലിന് ശനിയാഴ്ച 8.15ന് രാവിലെ ദുഃഖശനിയുടെ തിരുക്കർമങ്ങൾ നടക്കും. ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ, ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും നടക്കുന്നതാണ്.
NRI
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ വിശുദ്ധ വാരാചരണത്തിന് ഞായറാഴ്ച തുടക്കമാവും. ഞായറാഴ്ച വിപുലമായ ഓശാന ഞായറാഴ്ച കർമങ്ങൾ, രാവിലെ 9.30ന് കുരുത്തോല വിതരണം പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം ആറിന് വി.കുർബാനയും തുടർന്ന് പുത്തൻപാന വായനയും നടക്കും. ഏപ്രിൽ രണ്ടിന് പെസഹ വ്യാഴം ശുശ്രൂഷകൾ, വൈകുന്നേരം ആറിന് കാല് കഴുകൽ ശുശ്രൂഷ, ആഘോഷമായി വിശുദ്ധ കുർബാന, ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളി ശുശ്രൂഷകൾ, രാവിലെ എട്ടിന് പീഡാനുഭവ ചരിത്ര വായന, ആഘോഷമായ കുരിശിന്റെ വഴി, കുരിശു ചുംബിക്കൽ, നേർച്ച കഞ്ഞി എന്നിവ ഉണ്ടായിരിക്കും.
ദുഃഖശനിയാഴ്ച രാവിലെ എട്ടിന് പുത്തൻ തിരി വെഞ്ചരിപ്പ്, പുത്തൻ വെള്ളം വഞ്ചിരിപ്പ്, ഞാന സ്നാന വൃത നവീകരണം, വിശുദ്ധ കുർബാന എന്നിവ നടക്കും.
ഉയിർപ്പ് തിരുകർമങ്ങൾ ഏപ്രിൽ നാലിന് ശനിയാഴ്ച രാത്രി ഏഴിന് ഉയിർപ്പിന്റെ തിരുകർമങ്ങൾ, പ്രദക്ഷിണം, പ്രസംഗം, തിരുനാൾ പാട്ടുകുർബാന എന്നിവ.
വികാരി ഫാ. ഡോ. ജോൺ പുതുവ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശ തോമസ്, പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകും.
District News
അരുവിത്തുറ: ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് 40-ാം വെള്ളിയോടെ തുടക്കമാകും.
40-ാം വെള്ളിയാഴ്ച രാവിലെ 5.30, 6.45, 8.00, 9.15 ,10.30 എന്നീ സമയങ്ങളിലും വൈകുന്നേരം നാലിനും ദൈവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും.
അന്നേദിവസം രാവിലെ 9.30, 11.00, വൈകുന്നേരം 5.15 എന്നീ സമയങ്ങളിൽ ഫൊറോനാ തീർഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടു കൂടിയ കുരിശിന്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും.
രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തുന്ന തീർഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്. 40-ാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന അരുവിത്തുറ വല്യച്ചൻ മലയുടെ രാജശില്പി റവ.ഫാ. തോമസ് ഓലിക്കലിനെ ആദരിക്കും.
മോൺ റവ.ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് വല്യച്ചൻ മലയിൽ സന്ദേശം നൽകും. 29ന് വിപുലമായ ഓശാന ഞായറാഴ്ച ആചരണങ്ങൾ ദൈവാലയത്തിൽ നടക്കും. 30ന് രാവിലെ 6.30ന് ദൈവാലയത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് മോൺ റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
തുടർന്ന് 40 മണി ആരാധന ആരംഭിക്കും. ഏപ്രിൽ ഒന്നിന് ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ 40 മണി ആരാധന സമാപിക്കും. ഏപ്രിൽ മൂന്നിന് അതി വിപുലമായ ദുഃഖവെള്ളി ആചരണങ്ങൾ വല്യച്ചൻ മലയിൽ നടക്കും.
രാവിലെ 11 മുതൽ വല്യച്ചൻ മലയിൽ പാനവായന ഉണ്ടാവും. വെള്ളിയാഴ്ചത്തെ ഔദ്യോഗിക തിരുകർമങ്ങൾ ഉച്ചകഴിഞ്ഞ് 2.30ന് അരുവിത്തുറ ഫൊറോന തീർഥാടന ദൈവാലയത്തിൽ ആരംഭിച്ച് നാലിന് കരുണയുടെ ജപമാല പ്രദക്ഷിണത്തോടുകൂടി കുരിശിന്റെ വഴി ചൊല്ലി വല്യച്ചൻ മലകയറും.
അരുവിത്തുറ ഫൊറോന തീർഥാടന ദൈവാലയത്തിൽ റവ.ഫാ. ഷീൻ പാലയ്ക്കാതടത്തിലും വല്ല്യച്ചൻ മലയിൽ റവ.ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കലും സന്ദേശം നൽകും. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വല്യച്ചൻ മലയിൽ നേർച്ച കഞ്ഞി വിതരണം ഉണ്ടാവും.
40-ാം വെള്ളി, ദുഃഖവെള്ളി ദിവസങ്ങളിൽ വല്യച്ചൻ മലയിൽ നാല് ഗ്രൗണ്ടുകളിലായി വാഹന പാർക്കിംഗ് ക്രമീകരിക്കും. ഇതോടൊപ്പം മലയടിവാരത്തെ പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാം.
ദുഃഖവെള്ളിയാഴ്ച അരുവിത്തുറ സ്റ്റേഡിയത്തിലും വാഹന പാർക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്. ദുഃഖ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മുതൽ പാലാ - ഭരണങ്ങാനം - കൊണ്ടൂർ - കോളജ് റോഡ് വഴി അരുവിത്തുറയിലേക്ക് വൺവേ ഗതാഗത ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം വല്യച്ചൻ മലയിൽ എത്തുന്ന തീർഥാടകര്‍ക്കായി കുടിവെള്ള മുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അരുവിത്തുറ ഫൊറോന വികാരി വെരി റവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Kerala
കൊച്ചി: ഓശാനഞായര്‍, പെസഹാവ്യാഴം, ഈസ്റ്റര്‍ ദിവസങ്ങളില്‍ ദേശീയതല പരീക്ഷകളും മറ്റു പരിശീലനപരിപാടികളും നടത്താനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി സീറോമലബാര്‍ സഭ.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വിശുദ്ധ ദിവസങ്ങളില്‍ പരീക്ഷകള്‍ ക്രമീകരിക്കുന്നത് ആരാധനാസ്വാതന്ത്ര്യത്തിന്റെ നേരിട്ടുള്ള ലംഘനമാണ്. ഇത്തരം തീരുമാനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആസൂത്രിത നീക്കമായിട്ടാണ് മനസിലാക്കേണ്ടത്.
ക്രൈസ്തവവിശ്വാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ഥനാദിനങ്ങളെ തുടര്‍ച്ചയായി സര്‍ക്കാര്‍ അവഗണിക്കുന്നത് ഗൗവരമായ വിവേചനമാണ്.
ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിന്റെ മര്യാദകള്‍ക്കു നിരക്കാത്തതാണ്.
ആരാധനാലയങ്ങളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള ക്രൈസ്തവരുടെ അവകാശത്തെ അവഗണിക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണം.
ക്രൈസ്തവ സമൂഹത്തിന്റെ വികാരങ്ങളെ മാനിച്ചുകൊണ്ട് ഈ ദിവസങ്ങളിലെ പരീക്ഷകളും മറ്റു പരിപാടികളും പുനഃക്രമീകരിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും സീറോമലബാര്‍ സഭ ആവശ്യപ്പെട്ടു.
Editorial
ദീർഘവീക്ഷണമുള്ള ഭരണകർത്താക്കൾ എല്ലാ മതങ്ങളുടെയും പുണ്യദിനങ്ങൾ അവരുടേതു മാത്രമാക്കാതെ പൊതു അവധിയാക്കിയത് പരസ്പരം മനസിലാക്കാനും സഹവർത്തിത്വത്തെ ഊട്ടിയുറപ്പിക്കാനും സഹായിച്ചിട്ടുണ്ട്. പക്ഷേ, ക്രൈസ്തവർ വിശുദ്ധവാരമായി ആചരിക്കുന്ന ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പരിശീലനങ്ങളും പ്രവേശനപരീക്ഷകളുമൊക്കെ കുത്തിനിറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഇത് എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന പ്രഖ്യാപിത മതേതര നയമായിരുന്നെങ്കിൽ എല്ലാവർക്കും സ്വീകാര്യമാകുമായിരുന്നു. പക്ഷേ, അതല്ല കാണുന്നത്. സ്വതന്ത്ര ഇന്ത്യയിൽ മതവും ഭരണകൂടവും തമ്മിലുള്ള അകലം ഏറ്റവും കുറച്ച സർക്കാരാണ് ഇപ്പോഴുള്ളത്. പക്ഷേ, എല്ലാ മതങ്ങളെയും ചേർത്തുനിർത്തിയില്ല. അങ്ങനെയാണ് ന്യൂനപക്ഷങ്ങൾ മുന്‍പില്ലാത്ത അരക്ഷിതാവസ്ഥയിലായത്. വിശുദ്ധവാരത്തെ വന്ദിക്കാൻ സർക്കാരിനു ബാധ്യതയൊന്നുമില്ല. പക്ഷേ, ദയവായി നിന്ദിക്കരുത്!
രണ്ടു തലത്തിലാണു കേന്ദ്രതീരുമാനം ഉണ്ടായിരിക്കുന്നത്. ഒന്ന് വിദ്യാർഥികളെയും മറ്റൊന്നു ജീവനക്കാരെയും ബാധിച്ചു. എൻജിനിയറിംഗ് പ്രവേശനപരീക്ഷ (ജെഇഇ-മെയിൻ) ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) തീരുമാനിച്ചത്. പെസഹാവ്യാഴമായ ഏപ്രിൽ രണ്ട്, ദുഃഖശനിയായ ഏപ്രിൽ നാല്, ഈസ്റ്റർ ദിവസമായ ഏപ്രിൽ അഞ്ച് തുടങ്ങിയ പ്രധാന ദിനങ്ങളിലാണ് പരീക്ഷ. ഇതിനു പുറമേ ആറ്, എട്ട് തീയതികളിൽ പേപ്പർ ഒന്ന് (ബിഇ, ബിടെക്) നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ബിആർക്, ബി പ്ലാനിംഗ് എന്നിവയ്ക്കുള്ള പേപ്പർ രണ്ട് ഏപ്രിൽ ഏഴിന് നടത്തുമെന്നും എൻടിഎയുടെ പരീക്ഷാ സമയക്രമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവരായ ജീവനക്കാർക്ക് പ്രവൃത്തിദിനമാക്കിയത് ഓശാനഞായറാഴ്ചയാണ്. അന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ജോലികൾക്കുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്ക് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന ആദ്യഘട്ട പരിശീലനം സമാപിക്കുന്നത്. 24 മുതൽ 29 വരെ സംസ്ഥാനത്ത് വിവിധ പരിശീലനകേന്ദ്രങ്ങളിലാണ് ക്രമീകരണം.
എല്ലാവരുടെയും സൗകര്യം മാനിച്ച് ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നത് ആദ്യമല്ല. പക്ഷേ, ഓശാനയും ഈസ്റ്ററും ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളെല്ലാം ക്രൈസ്തവർക്ക് ഉൾപ്പെടെ ഇത്തവണ വിലക്കിയിരിക്കുകയാണ്. ഏതാനും വർഷങ്ങളായി ഈസ്റ്ററും ക്രിസ്മസും ഉൾപ്പെടെയുള്ള ക്രൈസ്തവ വിശേഷദിനങ്ങളെ സംഘപരിവാർ കലുഷിതമാക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ അതിന്റെ മറ്റൊരു പതിപ്പാകരുത്. ഇക്കഴിഞ്ഞ ക്രിസ്മസിന് രാജ്യമെങ്ങും, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് അപ്രഖ്യാപിത വിലക്കായിരുന്നു. എല്ലാ മതങ്ങൾക്കും ഒരേ അവകാശമുള്ള രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾ അക്രമോത്സുകരായ തീവ്രഹിന്ദുത്വർ അലങ്കോലപ്പെടുത്തിയതും അക്രമം അഴിച്ചുവിട്ടതും സർക്കാരുകളുടെ കൺമുന്നിലായിരുന്നു.
ഉത്തരേന്ത്യയിൽ മിക്കയിടങ്ങളിലും, സ്നേഹഗീതങ്ങൾ പാടുന്ന കരോൾ സംഘങ്ങൾപോലും പുറത്തിറങ്ങരുതെന്നായിരുന്നു വർഗീയവാദികളുടെ തിട്ടൂരം. സന്യസ്തർ ഉൾപ്പെടെ എത്രയോ പേർ ഹിന്ദുത്വവിചാരണയ്ക്കും ആൾക്കൂട്ട ആക്രമണങ്ങൾക്കും ഇരയായി? ഇതൊക്കെയും ന്യായീകരിക്കാൻ ഏതാനും ക്രൈസ്തവരും ഉണ്ടായി. വർഗീയബാന്ധവം എത്ര ഹീനമായിട്ടാണ് മസ്തിഷ്കപ്രക്ഷാളനം നടത്തുന്നത്! ക്രിസ്മസ് ദിനത്തിൽ വാജ്പേയി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ എത്തണമെന്നാവശ്യപ്പെട്ടു ലോക് ഭവൻ കൺട്രോളർ സർക്കുലർ അയച്ചത് കഴിഞ്ഞ ക്രിസ്മസിനാണ്. വിവാദമായതോടെ നിർബന്ധമില്ലെന്നു തിരുത്തുകയായിരുന്നു.
വർഗീയ ആക്രമണങ്ങളും സർക്കാരുകളുടെ നിസംഗതയും മതരാഷ്ട്രങ്ങളിലെ ന്യൂനപക്ഷവിരുദ്ധ നിയമങ്ങൾക്കു സമാനമായ മതപരിവർത്തന നിരോധന നിയമങ്ങളുമൊക്കെ രാജ്യത്തെ സൗഹൃദാന്തരീക്ഷം തകർത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിനു ദുരുദ്ദേശ്യമില്ലെന്നു വാദിച്ചാലും, വിശുദ്ധവാരാചരണത്തിൽ ക്രൈസ്തവർക്കു പങ്കെടുക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് ആശങ്കയുണർത്തുന്നു. കാരണം, ഇത്തരം നടപടികൾ ചില പുണ്യദിനങ്ങൾക്കു മാത്രമേ ബാധകമാകുന്നുള്ളൂ. സംഘപരിവാറിനും ബിജെപിക്കും അനുഭാവികൾക്കും മാത്രം ബോധ്യപ്പെടുന്ന രീതിയിലല്ല ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത്. പ്രവേശനപരീക്ഷ, തെരഞ്ഞെടുപ്പ് പരിശീലന തീയതികളിലെ തീരുമാനം മതേതരത്വത്തെയല്ല മതാധിഷ്ഠിത ചിന്തകളെയാണു പ്രതിഫലിപ്പിക്കുന്നതെന്നു തിരിച്ചറിഞ്ഞ് സർക്കാർ തിരുത്തണം. ക്രൈസ്തവരെയും ഈസ്റ്റർ ആചരണത്തിലും ആഘോഷങ്ങളിലും പങ്കെടുക്കുന്ന ഇതര മതസ്ഥരെയും മാനിക്കണം.
നമ്മുടേതു മതേതര രാജ്യമാണ്. നമുക്ക് നിരീശ്വരവാദികളും മതവിശ്വാസികളുമായ പ്രധാനമന്ത്രിമാരുണ്ടായിരുന്നു. പക്ഷേ, മതേതരത്വം അവർക്കു ജീവവായുവായിരുന്നു. ആ സമീപനം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂ. എന്തിനാണ് അതിനെ നിന്ദിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നത്? എല്ലാ വിശേഷദിവസങ്ങളും ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രൈസ്തവരെന്നോ വ്യത്യാസമില്ലാതെ ആചരിക്കുന്ന നാടിനെ ഓരോ തുരുത്തുകളിലേക്കു ചുരുക്കരുത്. കേരളത്തിലെ ബിജെപി നേതാക്കളും സ്ഥാനാർഥികളും ഉൾപ്പെടെ എല്ലാവരും ചിന്തിക്കേണ്ട കാര്യമല്ലേ ഇത്?
National
ന്യൂഡൽഹി: എൻജിനിയറിംഗ് പ്രവേശന പരീക്ഷ (ജെഇഇ-മെയിൻ) ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ നടത്താൻ തീരുമാനം.
പെസഹാ വ്യാഴമായ ഏപ്രിൽ രണ്ട്, ദുഃഖശനി ദിവസമായ ഏപ്രിൽ നാല് , ഈസ്റ്റർ ദിവസമായ ഏപ്രിൽ അഞ്ച് തുടങ്ങി വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
അടുത്തമാസം ആദ്യം ആരംഭിക്കുന്ന പരീക്ഷയുടെ സമയക്രമം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.
ഇതിനു പുറമേ ആറ്, എട്ട് തീയതികളിൽ പേപ്പർ ഒന്ന് (ബിഇ, ബിടെക്) നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബിആർക്, ബി പ്ലാനിംഗ് എന്നിവയ്ക്കുള്ള പേപ്പർ രണ്ട് ഏപ്രിൽ ഏഴിന് നടത്തുമെന്നും എൻടിഎയുടെ പരീക്ഷ സമയക്രമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ ഏപ്രിൽ രണ്ട് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തുമെന്നായിരുന്നു എൻടിഎ അറിയിച്ചത്.
Kerala
ആലുവ: വിശുദ്ധ വാരത്തിൽ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നടത്തുന്ന അല്മായ ധ്യാനം ഏപ്രിൽ ഒന്നിന് ആരംഭിക്കും.
റിഡംപ്റ്ററിസ്റ്റ് സന്യാസസമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോളി കണ്ണന്പുഴയാണ് ധ്യാനം നയിക്കുന്നത്. പൂർണമായും ഇംഗ്ലീഷിലുള്ള ധ്യാനം പുരുഷന്മാർക്കായാണു സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന എല്ലാവർക്കും താമസസൗകര്യം ഒരുക്കും.
സെമിനാരി റെക്ടർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന ഡോ. ജോസ് പോൾ, കേരള സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽ ഡയറക്ടറായിരുന്ന എ.പി. ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ധ്യാനം സംഘടിപ്പിക്കുന്നത്.
ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈമാസം 27ന് മുമ്പ് https://tinyurl.com/Mangalappuzha2026 എന്ന ഓൺലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 94476 05168.
Kerala
കോട്ടയം: വടവാതൂർ സെമിനാരിയിൽ എല്ലാ വർഷവും അല്മായർക്കായി നടത്തിവരാറുള്ള വാർഷിക വിശുദ്ധവാര ധ്യാനം ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറുമുതൽ നാലിന് വൈകുന്നേരം ആറുവരെ നടക്കും.
പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്ക് ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എംഎസ്എഫ്എസ് സുപ്പീരിയർ ജനറൽ ഫാ. ഡോ. ഏബ്രഹാം വെട്ടുവേലിൽ ധ്യാനം നയിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 94 47050284.
NRI
ഹാന്നോവർ: വലിയ നോമ്പുകാലത്തിന്റെ പുണ്യദിനങ്ങളിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്കായി ഹിൽഡേഴ്സ്ഹൈയിം രൂപതയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ ഒരുക്കങ്ങളും വിശുദ്ധ വാര തിരുക്കർമ്മങ്ങളും ക്രമീകരിച്ചു.
കർത്താവിന്റെ പീഡാനുഭവ - മരണ - ഉഥാന രഹസ്യങ്ങളിൽ പങ്കുചേരാനും ജീവിത നവീകരണം പ്രാപിക്കാനുമായി വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സീറോമലബാർ ചാപ്ലയിനും കോഓർഡിനേറ്ററുമായ ഫാ. സിറിയക് ചന്ദ്രംകുന്നേൽ എംഎസ്ടി, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.
വലിയ നോമ്പുകാല ഒരുക്ക തിരുക്കർമങ്ങൾ:
മാർച്ച് 07 (ശനി): ബ്രൗൺഷ്വൈഗ് (Braunschweig) St. Laurentius പള്ളിയിൽ 15:00 മുതൽ 20:00 വരെ കുമ്പസാരം, ആരാധന, വി. കുർബാന.
മാർച്ച് 14 (ശനി): ഹാനോവർ (Hannover) St. Martin പള്ളിയിൽ 16:00 മുതൽ 21:00 വരെ കുമ്പസാരം, കുരിശിന്റെ വഴി, ആരാധന, ദൈവവചന പാരായണം.
മാർച്ച് 17 (ചൊവ്വ): ലാറ്റ്സൻ (Laatzen) St. Mathilde പള്ളിയിൽ 16:00 മുതൽ 20:00 വരെ കുമ്പസാരം, വിയാസക്ര, ആരാധന.
മാർച്ച് 21 (ശനി): ഗ്യോട്ടിംഗൻ (Göttingen) സെന്റ് പൗലൂസ് (St. Pauls) പള്ളിയിൽ ഉച്ചകഴിഞ്ഞ് 14:30 മുതൽ 19:00 വരെ കുമ്പസാരം, ആരാധന, വി. കുർബാന, അനുഭവ പങ്കുവയ്ക്കൽ.
നോമ്പുകാല ധ്യാനം (മാർച്ച് 26 - 28): ബുർഗ്ഡോർഫ് സെന്റ് നിക്കോളാസ് പള്ളിയിൽ മാർച്ച് 26 വ്യാഴം മുതൽ 28 ശനി വരെ ഉച്ചകഴിഞ്ഞ് 15:00 മുതൽ 19:30 വരെ പ്രത്യേക നോമ്പുകാല ധ്യാനം നടക്കും.
റവ. ഡോ. ജിജോ പെരുവള്ളിൽ വിസി & ടീം ആണ് ധ്യാനം നയിക്കുന്നത്. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും.
വിശുദ്ധ വാര തിരുക്കർമ്മങ്ങൾ: ഓശാന ഞായർ (മാർച്ച് 29): 17:00 P.M. - ബുർഗ്ഡോർഫ് സെന്റ് നിക്കോളാസ് പള്ളിയിൽ തിരുക്കർമങ്ങൾ, വി. കുർബാന, അഗാപ്പെ.
പെസഹാ വ്യാഴം (ഏപ്രിൽ 02): 20:00 P.M. - ബുർഗ്ഡോർഫ് സെന്റ് നിക്കോളാസ് പള്ളിയിൽ തിരുക്കർമങ്ങൾ, വി. കുർബാന, അപ്പം മുറിക്കൽ.
ദുഃഖവെള്ളി (ഏപ്രിൽ 03): 15:00 P.M. - ലാറ്റ്സൻ സെന്റ് മതിൽഡെ (St. Mathilde) പള്ളിയിൽ പീഡാനുഭവ അനുസ്മരണ തിരുക്കർമങ്ങൾ.
ദുഃഖശനി / ഉയിർപ്പ് തിരുനാൾ (ഏപ്രിൽ 04): 17:00 P.M. - ഗ്യോട്ടിംഗൻ (Göttingen, St. Vinzenz-Kirche) ഉയിർപ്പ് തിരുനാൾ കർമങ്ങൾ.
ഉയിർപ്പ് ഞായർ (ഏപ്രിൽ 05): 17:00 P.M. - ബുർഗ്ഡോർഫ് സെന്റ് നിക്കോളാസ് പള്ളിയിൽ ഉയിർപ്പ് തിരുനാൾ വി. കുർബാന.
ഉയിർപ്പ് തിങ്കൾ (ഏപ്രിൽ 06): 11:00 A.M. - ഹാനോവർ സെന്റ് മാർട്ടിൻ (St. Martin) പള്ളിയിൽ വി. കുർബാന, അഗാപ്പെ.
പ്രത്യേക ശ്രദ്ധയ്ക്ക്: ധ്യാന സമാപനത്തിൽ ഭക്ഷണം ക്രമീകരിക്കുന്നതിനാൽ പങ്കെടുക്കുന്നവർ അതാത് സ്ഥലത്തെ പ്രതിനിധികളെ മുൻകൂട്ടി വിവരം അറിയിക്കേണ്ടതാണ്.
വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോൺസൺ (Burgdorf): 0176 567 805 34, ലിസെൺ വർഗീസ് (Laatzen): 0176 436 286 81, സിജോ ജോസ് (Hannover): 0179 436 02 68, നോബിൻ സാലോസ് (Göttingen): 0152 277 401 98.
സ്തോത്രകാഴ്ചകൾ ധ്യാന ചെലവുകൾക്കായി ഉപയോഗിക്കും. സ്പോൺസർഷിപ്പ് നൽകാൻ താത്പര്യമുള്ളവരും ഓശാനയിലെ കൊഴുക്കട്ട, പെസഹാ അപ്പം എന്നിവ എത്തിക്കാൻ സാധിക്കുന്നവരും പള്ളി കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സിറിയക് ചന്ദ്രംകുന്നേൽ എംഎസ്ടി ഫോൺ: 05121 / 755 1685 - മൊബൈൽ: 0151 51567739.
NRI
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ (2026) വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയക്രമം അറിയിച്ചു.
യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു.
തിരുക്കർമങ്ങളുടെ സമയക്രമം
ഓശാന ഞായർ (മാർച്ച് 29): വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായറാഴ്ച രാവിലെ 7:30ന് മലയാളത്തിൽ വിശുദ്ധ കുർബാനയും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും.
രാവിലെ 10:30ന് ഇംഗ്ലീഷിലും വൈകുന്നേരം 7.30ന് മലയാളത്തിലും വിശുദ്ധ കുർബാനയും കുരുത്തോല വിതരണവും ഉണ്ടായിരിക്കും.
തിരുക്കർമങ്ങൾക്ക് കോട്ടയം അതിരൂപത വികാരി ജനറാൽ ഫാ. തോമസ് ആനിമൂട്ടിൽ, വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.
പെസഹാ വ്യാഴം (ഏപ്രിൽ 2): വിശുദ്ധ കുർബാനയുടെയും പൗരോഹിത്യത്തിന്റെയും സ്ഥാപനത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും തിരുക്കർമങ്ങൾ നടക്കും. തിരുക്കർമങ്ങളുടെ ഭാഗമായി ക്രിസ്തുവിനെ അനുകരിച്ച് കാലുകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.
പീഡാനുഭവ വെള്ളി (ഏപ്രിൽ 3): ദുഃഖവെള്ളിയാഴ്ച രാവിലെ 9.30ന് ഇംഗ്ലീഷിൽ പീഡാനുഭവ വായനയും തിരുക്കർമങ്ങളും നടക്കും. വൈകുന്നേരം 5.45ന് മലയാളത്തിൽ കുരിശിന്റെ വഴിയും തുടര്‍ന്ന് ഏഴിന് പീഡാനുഭവ വെള്ളി ശുശ്രൂഷകളും ഉണ്ടായിരിക്കും.